കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ പരീക്ഷാ മൂല്യനിർണ്ണയത്തിൽ വൻ പാളിച്ചകൾ നടക്കുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ബി.എ എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷ സമർപ്പിച്ച 231 വിദ്യാർത്ഥികളിൽ 180 പേരുടെയും മാർക്കിൽ വർദ്ധനവുണ്ടായി. റീവാല്യുവേഷൻ ഫലം വരുന്നതിന് മുന്നോടിയായി സപ്ലിമെന്ററി പരീക്ഷകൾ ക്രമീകരിക്കുന്ന സർവ്വകലാശാലാ രീതിക്കെതിരെയും ശക്തമായ അമർഷമാണ് ഉയരുന്നത്.
റീവാല്യുവേഷൻ പൂർത്തിയായപ്പോൾ 63 പേർക്കാണ് പത്തിൽ കൂടുതൽ മാർക്ക് അധികമായി ലഭിച്ചത്. എന്നാൽ, മുൻപ് ആദ്യ ഫലം വന്നപ്പോൾ പരാജയപ്പെട്ട 49 വിദ്യാർത്ഥികളാണ് പുനർമൂല്യനിർണ്ണയത്തിലൂടെ തങ്ങളുടെ വിജയം ഉറപ്പിച്ചത്. ആദ്യഘട്ടത്തിൽ ഫലം വന്നപ്പോൾ എന്തുകൊണ്ടാണ് ഈ മാർക്കുകൾ നൽകാതിരുന്നതെന്ന ചോദ്യമാണ് വിദ്യാർത്ഥികൾ പ്രധാനമായും ഉയർത്തുന്നത്. ഇതിനുപുറമെ, റീവാല്യുവേഷനായി സർവ്വകലാശാല ഈടാക്കുന്ന അമിത ഫീസ് വഴി വിദ്യാർത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും ആരോപണമുണ്ട്. ഒരു വിഷയത്തിന്റെ പുനർമൂല്യനിർണ്ണയത്തിനായി 790 രൂപ വീതമാണ് സർവ്വകലാശാല ഈടാക്കുന്നത്.
പുനർമൂല്യനിർണ്ണയ ഫലം പുറത്തുവരും മുൻപ് തന്നെ സപ്ലിമെന്ററി പരീക്ഷ നടത്തുന്നത് വഴി അധിക വരുമാനം കണ്ടെത്താനാണ് സർവ്വകലാശാല ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. ഫലം വൈകുന്നതിനെത്തുടർന്ന് വിദ്യാർത്ഥികൾ നിർബന്ധിതരായി സപ്ലി പരീക്ഷ എഴുതേണ്ടി വരികയാണ്. ഇത്തരത്തിൽ സപ്ലിമെന്ററി പരീക്ഷ എഴുതിക്കഴിഞ്ഞ 43 വിദ്യാർത്ഥികൾ പിന്നീട് റീവാല്യുവേഷൻ ഫലം വന്നപ്പോൾ വിജയിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. എല്ലാ സെമസ്റ്ററുകളിലും സമാനമായ അവസ്ഥ തന്നെയാണ് ഉണ്ടാകുന്നതെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.





