വിദ്യാർത്ഥികൾക്കെതിരെ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ടി.ജി. മോഹൻദാസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കേസിൽ പരാതി നൽകിയ ടി.ടി. ജിസ്മോൻ വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും അദ്ദേഹത്തിനെതിരെ സ്വീകരിക്കണമെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു.
നിലവിലെ പൊലീസ് ഇടപെടലുകളെ താൻ അനുകൂലിക്കുന്നു. അദ്ദേഹത്തെ പിടികൂടി ജയിലിലടയ്ക്കണം എന്നതാണ് നൽകിയ പരാതിയിലെ പ്രധാന ആവശ്യം. തികച്ചും മനുഷ്യത്വമില്ലാത്തതും അത്യന്തം ഗൗരവമേറിയതുമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ആദ്യമായല്ല അദ്ദേഹം ഇത്തരത്തിൽ പെരുമാറുന്നത്. സമൂഹത്തിൽ വംശീയവും വിദ്വേഷം നിറയുന്നതുമായ പ്രസ്താവനകൾ അദ്ദേഹം സ്ഥിരമായി നടത്താറുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണത്. സ്വന്തം പേരക്കുട്ടികളുടെ പ്രായം മാത്രമുള്ള വിദ്യാർത്ഥികളോടാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിച്ചത്.
അർജുൻ ആയങ്കിയെ പിടികൂടാൻ വലിയ പൊലീസ് സന്നാഹങ്ങളെയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. എന്നാൽ സമൂഹത്തെ മുഴുവൻ ദോഷകരമായി ബാധിക്കുന്ന പ്രസ്താവനകൾ നടത്തുന്ന മോഹൻദാസ് അർജുൻ ആയങ്കിയേക്കാൾ വലിയൊരു സാമൂഹിക വിപത്താണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും, ഇപ്പോൾ നടക്കുന്ന പരിശോധനകളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും ജിസ്മോൻ കൂട്ടിച്ചേർത്തു.





