കൊച്ചി:നിതിൻ രാജ് കേസുമായി ബന്ധപ്പെട്ട് ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് സംഭവിച്ച വീഴ്ചയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വലിയ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ എന്തുകൊണ്ട് സസ്പെൻഡ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. അച്ചടക്ക നടപടികളെക്കുറിച്ച് കോടതിയെ ആരും പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും, കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ അതിലെ ചട്ടങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും ജസ്റ്റിസ് ബദറുദ്ദീൻ തുറന്നടിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് വലിയ പാളിച്ചയാണെന്ന് സർക്കാരും സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കേവലം അന്വേഷണം പ്രഖ്യാപിച്ചാൽ മാത്രം പോരെന്നും, ഇത്തരം ഗുരുതരമായ തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ ആദ്യം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ഡിവൈഎസ്പിക്കെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ വാക്കാൽ അറിയിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സസ്പെൻഷനിലേക്ക് കടക്കാനാകൂ എന്നും, അല്ലാത്തപക്ഷം സർക്കാരിന്റെ ഈ നടപടി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ, പ്രതിയെ പിടികൂടിയാലും കോടതി ജാമ്യം നൽകുമല്ലോ എന്ന് കരുതി അറസ്റ്റ് ഒഴിവാക്കുന്നതിന് തുല്യമാണ് സർക്കാരിന്റെ ഈ ന്യായീകരണമെന്ന് ഹൈക്കോടതി പരിഹസിച്ചു.
കോടതിയുടെ തീരുമാനങ്ങളെക്കുറിച്ച് സർക്കാർ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സർക്കാരിന്റെ കടമ അവർ ചെയ്യുക. ഇത്തരം വീഴ്ചകൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. നടപടിയെടുക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം, കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. സർക്കാർ സ്വീകരിക്കുന്ന നടപടിയെ ചോദ്യം ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥനാണെന്നും, അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയുമാണെന്ന് സർക്കാരിന്റെ വാദങ്ങൾക്ക് മറുപടിയായി ജസ്റ്റിസ് വ്യക്തമാക്കി.





