കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊലക്കേസിലെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇന്നും വിട്ടുനിന്നു. കോടതി പരിസരത്ത് മാധ്യമപ്രവർത്തകർ ഉള്ളതിനാൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്. തങ്ങൾക്ക് പകരം അഭിഭാഷകർ മുഖേന കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും, കോടതിയുടെ ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകുമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ, ഈ ആവശ്യത്തെ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ശക്തമായി എതിർത്തു. പ്രതികളുടെ ഈ വാദം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ, വിചാരണ സമയത്ത് നിങ്ങൾ എന്ത് ചെയ്യുമെന്നായിരുന്നു കോടതി പ്രതികളോട് തിരിച്ചുചോദിച്ചത്. അഭിഭാഷകർ വഴി നടപടികളിൽ പങ്കെടുക്കാമെന്ന പ്രതികളുടെ ആവശ്യം തള്ളിയ കോടതി, എല്ലാവരും നേരിട്ട് തന്നെ ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകി.
വരുന്ന വ്യാഴാഴ്ച തന്നെ പ്രതികൾ കോടതിയിൽ നേരിട്ട് എത്തണമെന്നാണ് ഉത്തരവ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള പ്രതികൾക്ക് കോടതിയിൽ ഹാജരാകുന്നതിന് എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.





