കേരളത്തിൽ ഗുണ്ടകളെ യാതൊരു കാരണവശാലും സ്വൈര്യവിഹാരം നടത്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യവും അവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയുമാണ് ഏറ്റവും അനിവാര്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ ഇത്തരം ക്രിമിനലുകളെ സംരക്ഷിച്ചു നിർത്തുന്ന ചിലരുണ്ട്, അവർ ഇത്തരം പ്രവൃത്തികളിൽ നിന്നും എത്രയും വേഗം പിന്മാറണം. ഗുണ്ടകളെ ഉപയോഗപ്പെടുത്തി സ്വന്തം കാര്യങ്ങൾ നേടിയെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. രാജ്യത്തെ നിയമ വ്യവസ്ഥകൾ എല്ലാ പൗരന്മാർക്കും തുല്യമാണ്. അതിന് വിധേയരായി വേണം ഓരോരുത്തരും പ്രവർത്തിക്കാൻ. നിയമം കൈയിലെടുക്കുന്ന ഗുണ്ടകൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





