ആരോപണങ്ങൾ നിലനിൽക്കുന്ന വ്യക്തിക്ക് പ്രൊമോഷൻ നൽകാൻ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് ഹൈക്കോടതി. എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്.
ബോഡി ബിൽഡർമാരെ പോലീസിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശം.
സ്ഥാനക്കയറ്റം നൽകിയ നടപടി പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണനയിലിരിക്കെ ഇത്ര വേഗത്തിൽ ഒരു തീരുമാനമെടുത്തതിനെയും ചോദ്യം ചെയ്തു. എ.ഡി.ജി.പി ആയിരിക്കെ മുൻകൂർ അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്ന വിവാദം എസ്. ശ്രീജിത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഈ ആരോപണങ്ങൾക്കിടയിലാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
എ.ഡി.ജി.പി സ്ഥാനത്തുണ്ടായിരുന്ന എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത സാഹചര്യമാണ് ശ്രീജിത്തിന് ഡിജിപിയാകാൻ അനുകൂലമായത്. ഈ പുതിയ സ്ഥാനക്കയറ്റത്തോടെ അദ്ദേഹം ജയിൽ ഡിജിപിയായി ചുമതലയേൽക്കും.





