പി.എം ശ്രീ വിഷയത്തിൽ വി.ഡി. സതീശനും ആർ.എസ്.എസും തമ്മിലുള്ള ധാരണയ്ക്ക് കൂട്ടുനിൽക്കാൻ മുസ്ലിം ലീഗ് തയാറാകുന്നത് തങ്ങളെ വിജയിപ്പിച്ച ജനങ്ങളോട് കാട്ടുന്ന കടുത്ത ചതിയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ് കുറ്റപ്പെടുത്തി. കോൺഗ്രസ് എം.പി ജെബി മേത്തർക്ക് രാജ്യസഭയിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിശദീകരണത്തോടെ പി.എം ശ്രീ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷ മുന്നണി കെട്ടിച്ചമച്ച വ്യാജപ്രചാരണങ്ങളെല്ലാം അമ്പേ തകർന്നുപോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ അഴുക്കുചാലിലേക്ക് വീണുപോയ കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളിൽ കേരള ജനത അപമാനം അനുഭവിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
എം ശിവപ്രസാദ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്
വീണിടത്ത് കിടന്നുരുളുന്നവർ അവസരവാദികൾ ആണെങ്കിൽ ബിജെപിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന കോൺഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടത്?
താഴെ പങ്കുവെക്കുന്നത് കോൺഗ്രസുകാരിയായ രാജ്യസഭാ എംപി ശ്രീമതി ജെബി മേത്തർക്ക് രാജ്യസഭയിൽ കിട്ടിയ മറുപടിയാണ്. എന്താണ് പി. എം. ശ്രീ എന്നും, എങ്ങനെയാണ് പിഎം ശ്രീ നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി മറുപടിയിൽ പറയുന്നുണ്ട്. പി എം ശ്രീ നടപ്പിലാക്കണമെങ്കിൽ സംസ്ഥാന സർക്കാരുകൾ സ്കൂളുകൾ തിരഞ്ഞെടുത്തു ലിസ്റ്റ് കേന്ദ്ര ഗവൺമെൻ്റിന് കൈമാറണം. എന്നാൽ അങ്ങനെ ഒരു ലിസ്റ്റും ഇതുവരെ കേരളം കൈമാറിയിട്ടില്ല. മാത്രവുമല്ല എം. ഒ. യു. ഒപ്പിട്ടതിനു ശേഷം കേരളത്തിന് ലഭിച്ചത് SSK യുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗമാണെന്നും മറുപടിയിൽ വിശദീകരിക്കുന്നു. ഇടതുപക്ഷ ഗവൺമെൻ്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്നു യുഡിഎഫ് നടത്തിയ എല്ലാ വ്യാജ പ്രചരണങ്ങളും സ്വന്തം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി പൊളിഞ്ഞടിയുകയാണ്.
ആകസ്മികമെന്ന് പറയട്ടെ, അതേ ദിവസം തന്നെയാണ് പിഎം ശ്രീയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ പ്രഖ്യാപനം വരുന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ പറഞ്ഞ രാഷ്ട്രീയത്തെ മാത്രമല്ല മതനിരപേക്ഷ കേരളത്തെ കൂടിയാണ് പി എം ശ്രീ ക്കുവേണ്ടി സ്കൂളുകളുടെ ലിസ്റ്റ് കൈമാറാൻ തയ്യാറെടുക്കുന്നത് വഴി യുഡിഎഫ് സർക്കാർ ഒറ്റു കൊടുക്കുന്നത്. വി. ഡി സതീശൻ - ആർഎസ്എസ് ഡീലിന് ചൂട്ട് പിടിക്കാൻ മുസ്ലിം ലീഗും ഇറങ്ങുന്നത് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണ്. ജനങ്ങളോട് ഇതിന് ഇവർക്കു മറുപടി പറയേണ്ടിവരും.





