തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ നടക്കുന്ന എൽ.പി.എസ്.ടി (LPST) സമരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും തള്ളി ഉദ്യോഗാർത്ഥികൾ രംഗത്ത്. തങ്ങളുമായി ആറു തവണ ചർച്ചകൾ നടത്തിയെന്ന മന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളെ കബളിപ്പിക്കാനാണെന്ന് അവർ ആരോപിച്ചു. മന്ത്രി തങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചതല്ലെന്നും അങ്ങോട്ട് ചെന്ന് കണ്ടതാണെന്നും റാങ്ക് ഹോൾഡർമാർ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ച ശേഷം നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.
തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. കഴിഞ്ഞ 24 ദിവസങ്ങളായി സമരം തുടരുന്ന റാങ്ക് ഹോൾഡർമാർ, സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായൊരു തീരുമാനമുണ്ടാകുന്നതുവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി രണ്ട് മാസത്തെ സാവകാശമാണ് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രശ്നപരിഹാരം എപ്രകാരമായിരിക്കുമെന്ന കാര്യത്തിൽ അദ്ദേഹം കൃത്യമായൊരു ഉറപ്പ് നൽകിയിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമരസമിതി തീരുമാനിച്ചത്.





