കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. രണ്ട് ദിവസത്തെ ശമ്പളത്തോട് കൂടിയ ആർത്തവ അവധി വേണമെന്നാവശ്യപ്പെട്ട് വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. വിഷയത്തിൽ കെ.എസ്.ആർ.ടി.സിയുടെയും ഹർജിക്കാരുടെയും നിലപാടുകൾ കൂടി കേട്ട ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോടതി സർക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
വനിതാ കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവരാണ് കോടതിയെ സമീപിച്ചത്. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ മൂവായിരത്തോളം വനിതാ കണ്ടക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്. ബിഹാർ, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസം ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, കേരളത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കും സമാനമായ അവധി നൽകുന്നുണ്ടെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഡ്വ. എം. അനിൽകുമാർ കോടതിയിൽ വാദിച്ചു.





