ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം 5 മാസം തികയും മുൻപേ, ചൊവ്വാഴ്ച ഗ്രേറ്റർ നോയിഡയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ വിമാനത്താവളത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. ജേവാർ വിമാനത്താവളത്തിലെ ടെർമിനലിനെയും പാർക്കിംഗ് ഏരിയയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വെള്ളം കെട്ടിക്കിടന്നത്. ഇത് യാത്രക്കാർക്കും അവിടെയെത്തിയ മറ്റു ആളുകൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. അതേസമയം, അരമണിക്കൂറിനുള്ളിൽ തന്നെ വെള്ളം പൂർണ്ണമായി നീക്കം ചെയ്തെന്നും വിമാന സർവീസുകളെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ വെള്ളം കയറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രാഷ്ട്രീയ പ്രതികരണങ്ങൾ ഉയർന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. "ഇനി എയർപോർട്ടിൽ ബോട്ടുകൾ ഓടുമോ? ബി.ജെ.പി ഭരണമുള്ളയിടങ്ങളിലെല്ലാം അതിരൂക്ഷമായ അഴിമതിയാണ് നടക്കുന്നത്" എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
വിമാനത്താവളത്തിലെ വെള്ളപ്പൊക്ക തടയൽ ക്രമീകരണങ്ങളെ ചൊല്ലി പൊതുജനങ്ങളും സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി. പ്രസ്തുത ദൃശ്യം പങ്കുവെച്ചുകൊണ്ട് ജേവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭയാനകമായ ഉള്ളറക്കഥ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. "ആളുകൾക്ക് വികസനം കാണാൻ താല്പര്യമില്ല" എന്ന് മറ്റൊരു ഉപയോക്താവ് പരിഹാസത്തോടെ പ്രതികരിച്ചു. ഇത് അഴിമതിയല്ല മറിച്ച് ഒരു സൗകര്യമാണെന്നും, യാത്രക്കാരെ യാത്രയയക്കാൻ എത്തുന്നവർക്ക് നീന്തി കുളിച്ച് ആസ്വദിക്കാൻ നോയിഡ വിമാനത്താവളത്തിൽ ഒരുക്കിയ "സ്വിമ്മിംഗ് പൂൾ" ആണ് ഇതെന്നും ഇയാൾ കളിയാക്കി.





