ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഡയറക്ടർ നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്തുവന്നു. അന്വേഷണ സംഘമായ സി.ബി.ഐക്ക് മുൻപിൽ സുരക്ഷാ വീഴ്ചകൾ ആദ്യം അംഗീകരിച്ചത് എൻ.ടി.എ ഡയറക്ടറായ വിശ്വജീത് കുമാറാണെന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷാ രേഖകൾ സൂക്ഷിച്ച രഹസ്യ ഹാളിൽ കൃത്യമായ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന് എൻ.ടി.എ ഡയറക്ടർ സമ്മതിച്ചു. ഈ മുറിയിലേക്ക് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്ത ഉദ്യോഗസ്ഥരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല. കൂടാതെ സി.സി.ടി.വി ദൃശ്യങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം മൊഴി നൽകി.
പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ മാത്രമാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ചോദ്യപേപ്പർ തയാറാക്കുന്ന വേളയിൽ മറ്റു ക്യാമറകൾ കൃത്യമായി നിരീക്ഷിച്ചിരുന്നില്ലെന്നും മൊഴിയിലുണ്ട്. പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയാറാക്കുന്നതിൽ പങ്കാളികളായ രണ്ട് മുതിർന്ന കെമിസ്ട്രി വിദഗ്ദ്ധർ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളിൽ ബോധനം നടത്തുന്നുണ്ടെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് ഇദ്ദേഹം സമ്മതിച്ചു. നീറ്റ്, ജെ.ഇ.ഇ മെയിൻ, സി.യു.ഇ.ടി-യു.ജി തുടങ്ങിയ പ്രധാന പരീക്ഷകൾക്കെല്ലാം ഇവർ സേവനം നൽകിയിരുന്നു. ഈ അധ്യാപകർക്ക് കോച്ചിംഗ് സെന്ററുകളുമായുണ്ടായിരുന്ന ബന്ധമാണ് ചോദ്യപേപ്പർ ചോരുന്നതിലേക്ക് വഴിവെച്ചതെന്നാണ് സി.ബി.ഐയുടെ നിഗമനം.





