ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി പിൻവലിച്ചു. അഞ്ച് വർഷം പഴക്കമുള്ള ഈ കേസിലെ അറസ്റ്റ് നടപടികൾ ഐഷി നൽകിയ അപേക്ഷ പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വാറണ്ട് പൂർണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. എന്നാൽ, മുൻപ് സമൻസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പിഴയൊടുക്കാനും നിർദ്ദേശമുണ്ട്.
2021-ൽ ബംഗ്ലാ ഭവനിലേക്ക് നടത്തിയ ഒരു പ്രതിഷേധ മാർച്ചുമായുള്ള കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഏപ്രിൽ 15-ന് പട്യാല ഹൗസ് കോടതി ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, ഇതിന് ശേഷം മാസങ്ങൾ പലത് കഴിഞ്ഞിട്ടും വാറണ്ടുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പുകളോ സമൻസോ നൽകിയിരുന്നില്ല. അടുത്തിടെ ജന്തർ മന്തറിൽ നടന്ന സമരങ്ങൾക്ക് ശേഷമാണ് ഈ കേസിൽ പൊടുന്നനെ വീണ്ടും നടപടികൾ ആരംഭിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പിയോടൊപ്പം ചേർന്ന് സമരമുഖത്ത് സജീവമായിരുന്ന ഐഷിയെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഡൽഹി പൊലീസ് സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ, അഞ്ചു വർഷം പഴയ കേസ് വീണ്ടും കുത്തിപ്പൊക്കി സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ഐഷിയെ ജയിലിൽ അടക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണ് കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.





