ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ ജന്തർ മന്ദറിലെ സമരവേദിയിൽ ആഹ്ലാദാരവങ്ങൾ. സമരനായകനും സിജെപി (CJP) നേതാവുമായ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സമരവേദിയിൽ തടിച്ചുകൂടിയത്. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. ഇതിനുപുറമെ, വിദ്യാർത്ഥികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും അതിക്രമം അഴിച്ചുവിട്ട പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഈ സർക്കാർ ആരെയും രാജി വെയ്ക്കില്ലെന്നായിരുന്നു പറഞ്ഞത്, എന്നാൽ യുവാക്കൾ ഒന്നിച്ചു നിന്നാൽ എന്ത് മാറ്റം സാധ്യമാകും എന്ന് നിങ്ങൾ ഇപ്പോൾ കണ്ടില്ലേ. ഇത് ആദ്യത്തെ വിക്കറ്റ് മാത്രമാണ്, ഇതൊരു തുടക്കം മാത്രമാണ്. ഇന്ന് ധർമേന്ദ്ര പ്രധാൻ പുറത്തായിരിക്കുന്നു. എന്നെ ആരും ഹീറോ ആക്കേണ്ടതില്ല, രാജ്യത്തെ യുവാക്കളാണ് ഇതിന്റെ യഥാർത്ഥ നായകർ. ഈ രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് എന്നും അത് ആരുടെയും കുത്തകയല്ലെന്നും നിങ്ങൾ തെളിയിച്ചു," അഭിജിത് ദീപ്കെ വ്യക്തമാക്കി.
നീറ്റ് പരീക്ഷാ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേരുകൾ വേദിയിൽ ഉറക്കെ വായിച്ച അദ്ദേഹം, ആ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലിയും അർപ്പിച്ചു. ഈ സമര വിജയം ജീവത്യാഗം ചെയ്ത ആ കുട്ടികൾക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
35 ദിവസം നീണ്ടുനിന്ന കഠിനമായ പ്രക്ഷോഭത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പ്രധാൻ യാതൊരു കാരണവശാലും രാജി വെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ സൂചനകളെങ്കിലും, സമരക്കാർ പിന്നോട്ടില്ലെന്ന് ഉറച്ച നിലപാട് എടുത്തതോടെ മോദി സർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടി വരികയായിരുന്നു.





