ന്യൂഡൽഹി: ജന്തർമന്തറിൽ വെച്ച് വിദ്യാർത്ഥികൾ നേരിടേണ്ടി വന്ന പോലീസ് നടപടിയുടെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാർത്താസമ്മേളനത്തിന് തൊട്ടുമുൻപാണ് പോലീസുകാർ വിദ്യാർത്ഥികളെ ലാത്തിവീശുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം കാണിച്ചത്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും വിദ്യാർത്ഥികൾ ചെയ്ത തെറ്റെന്താണെന്നും അദ്ദേഹം ആരാഞ്ഞു. കടുത്ത മാനസിക സമ്മർദ്ദത്തിലായ പല വിദ്യാർത്ഥികളും ജീവനൊടുക്കുന്ന സ്ഥിതിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥ പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ 152 തവണ ചോദ്യപേപ്പർ ചോർച്ചയുണ്ടാവുകയും ഇത് ഏഴരക്കോടിയോളം കുട്ടികളെ ദോഷകരമായി ബാധിക്കുകയും ചെയ്തു. എന്നിട്ടും കുറ്റക്കാരായ ആർക്കെതിരെയും നടപടിയുണ്ടായിട്ടില്ല. വരുംതലമുറയുടെ ഭാവിയാണ് തകർക്കുന്നത്, ഇതാണ് യുവാക്കൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്താൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് സാധാരണക്കാരെയും ഇടത്തരം കുടുംബങ്ങളെയുമാണ്. അവരുടെ മക്കളാണ് ഇതിന്റെ ഇരകളായി മാറുന്നത്, എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ വർഷവും നീറ്റ് പരിശീലനത്തിനായി രാജ്യത്തെ കുട്ടികൾ 1.32 ലക്ഷം കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ ആകെയുള്ള വിദ്യാഭ്യാസ ബജറ്റ് 1.4 ലക്ഷം കോടിയാണ്. ഇന്ത്യയിലെ യുവജനങ്ങൾക്ക് ഭാവിയുമില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ജോലികൾ മാത്രമാണ് അവർക്ക് ആകെയുള്ള ആശ്വാസമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
"രാജ്യത്തെ യുവാക്കൾക്ക് ചില ന്യായമായ ആവശ്യങ്ങളുണ്ട്. ചുമതല നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ട മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനം രാജിവെക്കണം. ഈ രാജി ആവശ്യം പൂർണ്ണമായും ന്യായമാണ്. വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി കൈക്കൊള്ളുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയുകയും വേണം. സമരരംഗത്തുള്ള കുട്ടികളുടെ ആവശ്യങ്ങളോട് പൂർണ്ണമായും യോജിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തൊഴിൽ സാധ്യതയുള്ള മേഖലകളെല്ലാം നിലവിൽ തകർന്നു കിടക്കുകയാണ്. ഇതിൽ വിദ്യാർത്ഥികൾക്ക് യാതൊരു തെറ്റുമില്ല. അതിനാൽ അക്രമത്തിന് മുതിർന്നവർക്കും അതിന് നിർദ്ദേശം നൽകിയവർക്കുമെതിരെ നടപടിയെടുക്കണം. പ്രതിഷേധിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തന്റെ പിന്തുണയുണ്ട്," എന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.





