കോട്ടയം: സി.ജെ.പി സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓർത്തഡോക്‌സ് സഭ. രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ഉയർത്തുന്ന ന്യായമായ ആശങ്കകൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ ഭരണകൂടം തയ്യാറാകണമെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. യുവതലമുറയെ കേൾക്കാൻ അധികൃതർ തയ്യാറാകണം, കാരണം അവരിലാണ് രാജ്യത്തിന്റെ ഭാവി നിലനിൽക്കുന്നത്. ആശയപരമായ വിയോജിപ്പുകളെ ആയുധങ്ങൾ കൊണ്ട് നേരിടുന്ന രീതി ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റ് ചെയ്ത മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാരിന് സാധിക്കണം. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അനുകമ്പയോടെ പരിഗണിച്ച് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ അധികാരികൾ മുന്നോട്ടുവരണമെന്നും ഓർത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവൻ വ്യക്തമാക്കി.
അതേസമയം, രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളുടെ സമരം കൂടുതൽ ശക്തമായി പുരോഗമിക്കുകയാണ്. നിരവധി ആളുകളാണ് പ്രക്ഷോഭകർക്ക് പിന്തുണയുമായി ഡൽഹിയിലേക്ക് എത്തുന്നത്. സമരം ചെയ്ത കുട്ടികളെ തെരുവിലിട്ട് മർദ്ദിച്ചതിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാൻ കെ.എസ്.യു ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്‌കരിച്ചും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും സമരത്തിന് പിന്തുണ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫും നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്.





