ചെന്നൈ: പ്രഗത്ഭ സംവിധായകൻ റാം നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് 'ഏഴ് കടൽ ഏഴ് മലൈ'. അഞ്ജലിയും സൂരിയുമാണ് ഈ സിനിമയിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തുവന്ന ട്രെയ്‌ലർ നൽകിയ സൂചനകൾ പ്രകാരം, തികച്ചും വേറിട്ടൊരു ആഖ്യാനശൈലിയാകും ചിത്രത്തിന്റേത്. മോസ്കോ, റോട്ടർഡാം തുടങ്ങിയ വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ചതോടെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും ഇരട്ടിയായിരുന്നു. എന്നാൽ തിയേറ്റർ റിലീസ് വൈകിയത് ആരാധകരിൽ നേരിയ നിരാശയുണ്ടാക്കി. ഇതിന് പരിഹാരമായി ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.
ഇന്ന് (ജൂലൈ 20) വൈകുന്നേരം 6.33-ന് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക ടീസർ പുറത്തിറക്കുമെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തുവന്നത്. ഇതിലും പിന്നീട് വന്ന ടീസറിലും ട്രെയ്‌ലറിലുമെല്ലാം നിവിൻ പോളിയുടെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയായിരുന്നു പ്രധാന ആകർഷണം. സിനിമ ഇതുവരെ തിയേറ്ററുകളിൽ എത്തിയിട്ടില്ലെങ്കിലും, റോട്ടർഡാം, മോസ്കോ ഫെസ്റ്റിവലുകൾക്കും റൊമാനിയയിലെ ട്രാൻസിൽവാനിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനും തിരഞ്ഞെടുക്കപ്പെട്ടതോടെ അന്താരാഷ്ട്ര സിനിമാ വേദികളിലെ ചർച്ചകളിൽ ചിത്രം സജീവമായിരുന്നു.



