'ചെകുത്താൻ' എന്ന പേരിൽ പ്രശസ്തനായ യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം നടന്നതായി പരാതി. വ്യാഴാഴ്ച രാത്രി എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു തട്ടുകടയ്ക്ക് സമീപത്തുവെച്ചാണ് അഞ്ചംഗ സംഘം ഇദ്ദേഹത്തെ മർദിച്ചത്. അക്രമത്തിൽ അജുവിന്റെ കഴുത്തിനും താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ തന്നെ അക്രമികൾ അവിടെയും പിന്തുടർന്നെത്തി മർദിച്ചതായി അജു ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നും അജു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നടൻ മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ 2024-ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരസംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് നൽകിയ പരാതിയിലായിരുന്നു നടപടി.
ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ ചെയ്തതിനാണ് അജുവിനെതിരെ അന്ന് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 192, 296 (ബി), കെ.പി ആക്റ്റ് 2011- 120 (0) എന്നീ വകുപ്പുകളായിരുന്നു അന്ന് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.



