ലൈംഗികാതിക്രമ കേസിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കിയ ദില്ലി കോടതിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോടതി വിധിയിൽ തളരില്ലെന്നും വനിതാ ഗുസ്തി താരങ്ങൾ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ നടത്തിയ വലിയ പ്രക്ഷോഭങ്ങൾക്ക് ശേഷം മൂന്ന് വർഷത്തോളമായി നീണ്ടുനിന്ന, രാജ്യം ഉറ്റുനോക്കിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് ഈ വിധിയിലൂടെ താൽക്കാലിക വിരാമമായത്. തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനേഷ് ഫോഗട്ട് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്തെ 'മുഴുവൻ സംവിധാനങ്ങളും' ബ്രിജ് ഭൂഷണ് കവചമൊരുക്കുകയാണെന്ന് ആരോപിച്ച അവർ, തങ്ങളുടെ നിയമപോരാട്ടം ഇനിയും തുടരുമെന്ന് പ്രതിജ്ഞയെടുത്തു.
"ഭരണമുന്നണിയിലെ ശക്തനായ ഒരു നേതാവിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യാനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും വലിയ ധൈര്യം തന്നെ ആവശ്യമായിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി വനിതാ താരങ്ങളെ ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാൻ ബ്രിജ് ഭൂഷൺ ശ്രമിച്ചിരുന്നു," വിനേഷ് ഫോഗട്ട് കുറിച്ചു.
"എന്നിരുന്നാലും പല വനിതാ ഗുസ്തി താരങ്ങളും അതിൽ വീഴാതെ ബ്രിജ് ഭൂഷണിനെതിരെയുള്ള നിയമപോരാട്ടത്തിൽ ഉറച്ചുനിന്നു. എന്നാൽ വനിതാ താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിക്ക് സാധിക്കാതിരുന്നത് ഞങ്ങൾക്ക് വലിയ നിരാശയാണ് നൽകുന്നത്," വിനേഷ് കൂട്ടിച്ചേർത്തു.
കേസിന്റെ നടപടിക്രമങ്ങളിലുടനീളം മുൻ ഡബ്ല്യു.എഫ്.ഐ മേധാവിയെ അധികാരികൾ സംരക്ഷിക്കുകയായിരുന്നുവെന്നും വിനേഷ് ഫോഗട്ട് കുറ്റപ്പെടുത്തി. 2023-ൽ വിനേഷ് ഫോഗട്ടിനൊപ്പം പ്രതിഷേധങ്ങളിൽ സജീവമായിരുന്ന ബജ്‌റംഗ് പുനിയയും കോടതി വിധിയിലുള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഇതേ പോസ്റ്റ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.






