കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന 'റീ ഇമാജിനിങ്' നേതൃത്വ ശിൽപ്പശാല കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം) ഇന്നും നാളെയുമായി അരങ്ങേറുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ഈ രണ്ടുദിവസത്തെ കാര്യശേഷി വികസന പരിപാടിയിൽ ഭാഗമാകും. നിർമ്മിതബുദ്ധി (എ.ഐ) ഉൾപ്പെടെ അതിവേഗം മുന്നേറുന്ന ആധുനിക സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തിൽ ഭരണനിർവ്വഹണത്തിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളും മാറ്റങ്ങളുമാണ് പ്രധാനമായും ശിൽപ്പശാലയിൽ ചർച്ചചെയ്യപ്പെടുന്നത്.
മാറുന്ന കാലഘട്ടത്തിനനുസൃതമായി ഭരണസംവിധാനങ്ങളും നേതൃത്വവും എങ്ങനെ രൂപപ്പെടണമെന്നതിൽ കൃത്യമായ ദിശാബോധം സർക്കാരിന് പകർന്നുനൽകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞദിവസം രാത്രിയോടെത്തന്നെ കുന്ദമംഗലത്തെ ഐ.ഐ.എം ക്യാമ്പസിൽ എത്തിച്ചേർന്നിരുന്നു. എ.ഐ യുഗത്തിലെ നേതൃപാടവം, ജനജീവിതത്തിൽ സുസ്ഥിര മാറ്റങ്ങൾ കൊണ്ടുവരാനുള്ള നയരൂപീകരണം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, പൊതുജനാരോഗ്യം, മുതിർന്ന പൗരന്മാരുടെ പരിചരണം, സിൽവർ എക്കണോമി, ഉന്നതവിദ്യാഭ്യാസ രംഗം, കരിയർ സാധ്യതകൾ തുടങ്ങിയ സുപ്രധാന മേഖലകളാണ് ശിൽപ്പശാലയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
സംസ്ഥാനത്തെ മുഴുവൻ മന്ത്രിസഭാംഗങ്ങളെയും ഉൾപ്പെടുത്തി ഇത്തരമൊരു സംയുക്ത പരിശീലന കളരി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താല്പര്യപ്രകാരം 2011-ലാണ് ഇതിനുമുമ്പ് സമാനമായ ക്യാമ്പ് നടന്നത്. അന്നും കോഴിക്കോട് ഐ.ഐ.എം തന്നെയായിരുന്നു വേദി.





