കൊല്ലം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് തൊട്ടുപിന്നാലെ മരണപ്പെട്ട സിയാദിന്റെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജീവനെടുക്കുന്ന തരത്തിലുള്ള പരുക്കുകളൊന്നും ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ശ്വാസകോശത്തിൽ മഞ്ഞ നിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയിട്ടുണ്ട്. സിയാദിന്റെ വലതു കൈത്തണ്ടയുടെ മുൻവശത്ത് 3 സെന്റീമീറ്റർ നീളത്തിലുള്ള ഏതാനും പോറലുകളും വലതു കൈമുട്ടിൽ ഒരു സെന്റീമീറ്ററിൽ താഴെയുള്ള ഉരച്ചിൽ പാടുകളുമുണ്ട്. ഇതുകൂടാതെ ഇടതു കൈത്തണ്ടയിൽ മുട്ടിനോട് ചേർന്ന ഭാഗത്ത് 6 സെന്റീമീറ്റർ നീളത്തിൽ ചതവുണ്ടായതിന്റെ പാടുകൾ ഉള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ പരുക്കുകൾക്കെല്ലാം ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
പോലീസിന്റെ കസ്റ്റഡി മർദ്ദനം കാരണമാണ് സിയാദ് മരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. കസ്റ്റഡിയിലെടുത്ത വ്യക്തിയെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണത്തിന്റെ പേരിൽ കുണ്ടറ സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. കൊല്ലം ജില്ലാ പോലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.





