കനത്ത മഴ പെയ്യാൻ സാധ്യതയുള്ള സാഹചര്യം കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി. ജലവിനോദങ്ങൾ, ട്രക്കിങ്, മറ്റ് സാഹസിക വിനോദങ്ങൾ എന്നിവയ്ക്കൊക്കെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് മറികടന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
തൊഴിലുറപ്പ് പ്രവൃത്തികൾ, തോട്ടം മേഖലയിലെ ജോലികൾ, ദേശീയപാത നിർമ്മാണം എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതി മൂലം ജില്ലയിൽ ഏകദേശം പതിനൊന്നരക്കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. കാലവർഷക്കെടുതിയിൽ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി കണ്ടെത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.





