കൊച്ചി: കോതമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്.എച്ച്.ഒ) ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതി അർജുൻ ആയങ്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു. ആയങ്കിക്കെതിരായ കേസ് അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് നീതിപീഠം ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണ പുരോഗതിയിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി.
ഒരുമിച്ചുചേർന്ന് കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ മെയ് മാസത്തിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയവേളയിൽ പുന്നേക്കാടുള്ള റിസോർട്ടിൽ വച്ചാണ് ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ അനുയായികളും കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും അന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി അർജുൻ ആയങ്കി ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയത്. കോതമംഗലം സി.ഐ പ്രശാന്തിനെ ലക്ഷ്യമിട്ടായിരുന്നു ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സർവീസിൽ നിന്നും വിരമിച്ച ശേഷം പ്രശാന്തിനെ സ്വസ്ഥമായി പെൻഷൻ പറ്റി ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ആയങ്കി സോഷ്യൽ മീഡിയയിൽ കുറിച്ചത്.





