'പി.എം ശ്രീ' പദ്ധതിയുടെ മറവിൽ യു.ഡി.എഫ് ഭരണകൂടവും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പൊതുജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വിഷയത്തിൽ വൻ രാഷ്ട്രീയ ഇരട്ടത്താപ്പാണ് നടക്കുന്നത്. ഇതേക്കുറിച്ച് മുസ്‌ലിം ലീഗിന്റെ വ്യക്തമായ നിലപാട് അറിയാൻ താൽപ്പര്യമുണ്ട്. അധികാരത്തിലെത്തിയതോടെ കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കുകയാണ് ഉണ്ടായത്. പി.എം ശ്രീ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധാരണാപത്രം മരവിപ്പിക്കുന്നതിൽ ധീരമായ നിലപാടെടുത്തത് എൽ.ഡി.എഫ് സർക്കാരായിരുന്നു. സംസ്ഥാനത്തിന് അർഹമായ ഫണ്ടുകൾ തടഞ്ഞുവെക്കില്ലെന്ന് പാർലമെന്റിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സർക്കാർ മുഴുകിയിരിക്കുന്നത്. യു.ഡി.എഫ് കാണിക്കുന്ന ഈ അനാവശ്യ ധൃതി ഭയാനകമാണെന്നും മുസ്‌ലിം ലീഗിന് ഇത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





