സംസ്ഥാനവ്യാപകമായി അതിതീവ്രമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. വരുന്ന നാല് ദിനങ്ങളിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് ജാഗ്രതാ നിർദേശമുള്ളത്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന നാല് ദിവസങ്ങളിലും എല്ലാ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കും.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. റെഡ് അലർട്ട് നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത കാണുന്നത്. ഒരു ദിവസം കൊണ്ട് (24 മണിക്കൂറിൽ) 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുന്നതിനെയാണ് കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ എന്ന് നിർവചിക്കുന്നത്.
അതേസമയം, ഓറഞ്ച് അലർട്ടുള്ള ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്തേക്കാം. 24 മണിക്കൂർ കൊണ്ട് 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള മഴയ്ക്കാണ് അതിശക്തമായ മഴ എന്ന് പറയുന്നത്.
യെല്ലോ അലർട്ട് പുറപ്പെടുവിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നു. 24 മണിക്കൂറിന്റെ ഇടവേളയിൽ 64.5 മില്ലിമീറ്ററിനും 115.5 മില്ലിമീറ്ററിനും ഇടയിൽ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.





