കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് അനുകൂലമായി സമൂഹമാധ്യമത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ നടി വിസ്മയ മോഹൻലാലിന് കടുത്ത സൈബർ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ, സമരത്തെ അനുകൂലിച്ച തന്റെ തീരുമാനത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കി. രേഖാ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ എടുത്ത നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് താരം തുറന്നുപറഞ്ഞത്.
"പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു ജനാധിപത്യരാജ്യത്ത് ചോദ്യം ചെയ്യാൻ അനുവാദമുണ്ടാകണമെന്നും കേൾക്കപ്പെടണമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. ബലപ്രയോഗത്തിന് പകരം സംവാദങ്ങളുണ്ടാകണം. മാനവികതയ്ക്ക് മുകളിലാവരുത് നിങ്ങളുടെ രാഷ്ട്രീയം. അധികാരത്തിൽ ഏത് പാർട്ടിയാണെങ്കിലും, ഇത്തരത്തിലാണ് സംഭവിക്കുന്നതെങ്കിൽ, എനിക്ക് ഇങ്ങനെ തന്നെയാകും തോന്നുക," വിസ്മയ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ വരുന്ന അഭിപ്രായപ്രകടനങ്ങൾ താൻ നോക്കാറില്ലെന്നും, അതിനാൽത്തന്നെ അത്തരം വിമർശനങ്ങൾ തന്നെ അലട്ടാറില്ലെന്നും വിസ്മയ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമാലോകത്തേക്കുള്ള തന്റെ ആദ്യ ചുവടുവയ്പ്പായ 'തുടക്കം' എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ ഗലാട്ട പ്ലസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ ഈ വെളിപ്പെടുത്തൽ.





