മലപ്പുറം: പാണക്കാട്-മലപ്പുറം റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിനോട് പ്രതികരിച്ച് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. വളരെ വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് പ്രദേശത്ത് സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ചില നിർമ്മാണ ജോലികൾ നടന്നിരുന്നതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മണ്ണിടിച്ചിലുണ്ടായ ഭൂമി നൗഫൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് നഗരസഭാ ചെയർപേഴ്സൺ റിൻഷ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മുൻകൂർ അനുമതിയില്ലാതെയാണ് പണികൾ നടന്നതെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ആളപായം ഇവിടെ ഒഴിവായത്. നിലവിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സ്റ്റോപ്പ് മെമ്മോ നൽകിക്കഴിഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റോഡിലേക്ക് വീണ മണ്ണ് എത്രയും വേഗം നീക്കം ചെയ്യുമെന്നും, മറ്റ് കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പിന്നീട് നടത്തുമെന്നും എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.





