കേരളത്തിൽ കെ.എ.എസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇതുവരെയും നിയമനം നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ കേവലം അഞ്ച് മാസങ്ങൾ മാത്രം ശേഷിക്കെ, പട്ടികയിൽ ഒന്നാമതെത്തിയ ഉദ്യോഗാർത്ഥിക്ക് പോലും ജോലി ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരന് പോലും നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്നതാണ് അവസ്ഥ. ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയത് എന്തിനായിരുന്നു എന്ന് റാങ്ക് നേടിയവർ ചോദ്യമുയർത്തുന്നു. നാട്ടിലും വീട്ടിലും നുണ പറയേണ്ട സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഒന്നാം റാങ്കുകാരനായ ദേവദർശൻ പറഞ്ഞു.
അടുത്ത പരീക്ഷകൾക്കായി ഇനി ഒരുങ്ങുന്നതിൽ വലിയ മാനസിക വിഷമമുണ്ടെന്നും ദേവദർശൻ വ്യക്തമാക്കി. 2026 ജനുവരി 30-നാണ് കെ.എ.എസ് റാങ്ക് പട്ടിക നിലവിൽ വന്നത്. പി.എസ്.സി വിജ്ഞാപനപ്രകാരം 31 തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കേണ്ടതുണ്ടായിരുന്നത്. കെ.എ.എസ് പരീക്ഷയിൽ അട്ടിമറി നടന്നു എന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് നിയമനം നടക്കുന്നില്ലെന്ന പുതിയ ആക്ഷേപവും ഉയരുന്നത്. എന്നാൽ, നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും യാതൊരുവിധ വിശദീകരണവും വന്നിട്ടില്ല.





