ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നേരിടേണ്ടിവന്ന ജാതീയ വിവേചനത്തിൽ പ്രതിഷേധിച്ച് ആർ.എസ്.എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ തലസ്ഥാനത്ത് രോഷപ്രകടനം നടത്തിയത്. ഒരു കൈയിൽ ഭരണഘടനാ പുസ്തകമേന്തിയും മനുസ്മൃതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു പ്രതിഷേധക്കാർ എത്തിയത്.
'മനുസ്മൃതി തള്ളിക്കളയുക' എന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തകരുടെ സമരം. ഡോ. ബി.ആർ. അംബേദ്കറുടെ ഭരണഘടനാ കാഴ്ചപ്പാടുകളും മനുസ്മൃതിയിൽ അധിഷ്ഠിതമായ ബി.ജെ.പി-ആർ.എസ്.എസ് ചിന്താഗതികളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിനാണ് രാജ്യം നിലവിൽ സാക്ഷ്യം വഹിക്കുന്നതെന്ന് ഉദയ് ഭാനു ചിബ് വ്യക്തമാക്കി. നമ്മുടെ രാജ്യം ഭരിക്കപ്പെടുന്നത് പവിത്രമായ ഭരണഘടന അനുസരിച്ചാണെന്നും മനുസ്മൃതിയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മല്ലികാർജുൻ ഖർഗെ നേരിട്ട വിവേചനം ചൂണ്ടിക്കാട്ടിയ ചിബ്, ദളിത് സമൂഹത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും ഒന്നടങ്കം അവഹേളിക്കുന്ന നടപടിയാണുണ്ടായതെന്നും കുറ്റപ്പെടുത്തി. ഇതിനിടെ, പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചിബിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.





