ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ.ടി.എ) എതിരെ രൂക്ഷമായ കണ്ടെത്തലുകളുമായി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം. ചോദ്യപേപ്പർ തയ്യാറാക്കുന്ന ആളുകളെ നിശ്ചയിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളൊന്നും എൻ.ടി.എ പാലിച്ചിരുന്നില്ല. നിലവിലുള്ള ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ ശുപാർശകളെ മാത്രം അടിസ്ഥാനമാക്കിയാണ് ഇത്തരക്കാരെ നിയമിച്ചിരുന്നത്. നിയമനങ്ങളിലെ ഈ പാളിച്ചയാണ് ഒടുവിൽ ചോദ്യപേപ്പർ ചോരുന്നതിലേക്ക് കലാശിച്ചതെന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു.
വിഷയവിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നതിനായി എഴുതപ്പെട്ട നിബന്ധനകളോ ഔദ്യോഗിക നിയമന ഉത്തരവുകളോ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. ചോദ്യങ്ങൾ തയ്യാറാക്കുന്നവരെയോ അവ പരിഭാഷപ്പെടുത്തുന്നവരെയോ ശരിയായ രീതിയിൽ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണസംഘം കണ്ടെത്തി.
പൂനെയിൽ നിന്നുള്ള ഒരു കെമിസ്ട്രി അധ്യാപികയുടെ മാത്രം ശുപാർശ പ്രകാരം നാൽപ്പതിലധികം പേരെയാണ് പാനലിലേക്ക് എടുത്തത്. സ്വന്തം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇത്തരത്തിൽ പാനലിൽ ഉൾപ്പെടുത്തുകയായിരുന്നു. ചോദ്യനിർമ്മാണ പാനലിൽ ഉണ്ടായിരുന്ന ഫിസിക്സ് വിദഗ്ദ്ധനാണ് സി.ബി.ഐക്ക് കേസിലെ നിർണ്ണായക വിവരങ്ങൾ മൊഴിയായി നൽകിയത്.
എൻ.ടി.എ ആസ്ഥാനത്ത് അതീവ രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കേണ്ട 'കോൺഫിഡൻഷ്യൽ സെക്ഷനിൽ' നിന്നാണ് ചോദ്യങ്ങൾ ചോർന്നതെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന വിഷയവിദഗ്ദ്ധർ കുറിപ്പു കടലാസുകളിൽ രേഖപ്പെടുത്തിയും മനഃപാഠമാക്കിയുമാണ് ചോദ്യങ്ങൾ പുറത്തെത്തിച്ചത്. ഡൽഹി റൗസ് അവന്യൂവിലെ അതിവേഗ കോടതിയിലാണ് സി.ബി.ഐ ഈ ആരോപണങ്ങളടങ്ങുന്ന കുറ്റപത്രം സമർപ്പിച്ചത്. കടുത്ത സുരക്ഷ ഉറപ്പാക്കേണ്ട എൻ.ടി.എയുടെ കോൺഫിഡൻഷ്യൽ സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ ദേഹപരിശോധനയോ സി.സി.ടി.വി വഴിയുള്ള നിരീക്ഷണമോ ഏർപ്പെടുത്തിയിരുന്നില്ലെന്ന ഗുരുതര സുരക്ഷാവീഴ്ചയും സി.ബി.ഐ തങ്ങളുടെ കുറ്റപത്രത്തിൽ എടുത്തുപറയുന്നുണ്ട്.





