ലക്‌നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ സർക്കാർ വിദ്യാലയത്തിൽ കുട്ടികൾക്ക് തരംതാണ ഉച്ചഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത അച്ചടക്ക നടപടിയുമായി ഭരണകൂടം. വീഴ്ചവരുത്തിയ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഭക്ഷണമുണ്ടാക്കിയ പാചകക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൽകിയ കറിയിൽ വൻതോതിൽ വെള്ളം ചേർത്തതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. വെള്ളത്തിനു മുകളിൽ കുറച്ച് ഉരുളക്കിഴങ്ങ് കഷണങ്ങൾ മാത്രം ഒഴുകിനടക്കുന്ന രീതിയിലുള്ള കറിയാണ് ഈ വീഡിയോയിൽ കണ്ടത്. സ്കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം തുടർച്ചയായി നൽകുന്നത് കുട്ടികളുടെ ശാരീരിക ആരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയിലാണ് മാതാപിതാക്കൾ. കഴിഞ്ഞ നാല് വർഷക്കാലമായി ഇത്തരത്തിലുള്ള ഭക്ഷണമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തി. ദിവസേന ലഭിക്കുന്ന പരിപ്പുകറിയിലും പച്ചക്കറി വിഭവങ്ങളിലും വെള്ളം മാത്രമാണ് ഉണ്ടാകാറുള്ളതെന്ന് കുട്ടികൾ തുറന്നുപറഞ്ഞതോടെയാണ് അധികൃതർ അടിയന്തരമായി നടപടികളിലേക്ക് കടന്നത്.





