ന്യൂഡൽഹി: സിജെപി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാങ്ചുക് വെള്ളിയാഴ്ച പുലർച്ചെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ ആശുപത്രിയിലെത്തി നടത്തിയ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഈ തീരുമാനം. മന്ത്രിമാരുടെ കൈയിൽനിന്ന് നാരങ്ങാനീര് സ്വീകരിച്ച് അദ്ദേഹം ഉപവാസം അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഭാര്യ ഗീതാഞ്ജലി ആങ്മോയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം സമരം പൂർത്തിയാക്കിയത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 18-നാണ് ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ, അദ്ദേഹത്തെ അവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ കോടതിയെ സമീപിക്കുകയാണുണ്ടായത്. തുടർന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയും ഉപവാസം തുടർന്നുപോന്ന വാങ്ചുക്, ഒടുവിൽ 26 ദിവസത്തിനു ശേഷമാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.





