യൂറോപ്യൻ രാജ്യങ്ങളുടെ അതിരൂക്ഷമായ പ്രതിഷേധത്തിനും ബഹിഷ്കരണ ഭീഷണിക്കും വഴങ്ങി ലോകകപ്പിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള വിവാദ നീക്കത്തിൽ നിന്നും ഫിഫ പിന്മാറി. പദ്ധതിക്കെതിരെ വ്യാപകമായി എതിർപ്പുയർന്ന സാഹചര്യത്തിലാണ് ലോക ഫുട്ബോൾ സംഘടന തീരുമാനത്തിൽ മാറ്റം വരുത്തിയത്. ഇതിനൊപ്പം ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി ഉയർത്താനുള്ള തീരുമാനവും റദ്ദാക്കി. ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കില്ലെന്നും കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ പുതിയ കാര്യങ്ങളിൽ അന്തിമതീരുമാനത്തിലെത്തൂ എന്നും ഫിഫ വ്യക്തമാക്കി.
യുവേഫ (Uefa) അടക്കമുള്ള ഫെഡറേഷനുകളുടെ ശക്തമായ വിയോജിപ്പാണ് സംഘടനയെ പിന്മാറ്റത്തിലേക്ക് നയിച്ചത്. ഫുട്ബോളിന്റെ സ്വകാര്യവൽക്കരണവും കായികതാരങ്ങളുടെ അമിതമായ ജോലിഭാരവും മുൻനിർത്തിയായിരുന്നു അവർ ഇതിനെ എതിർത്തത്. ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനായി പുതിയ കമ്പനി രൂപീകരിക്കാനും, അതിന്റെ 20 ശതമാനത്തോളം ഓഹരികൾ വിറ്റ് 4.2 ശതകോടി ഡോളർ കണ്ടെത്താനുമായിരുന്നു ഫിഫ ലക്ഷ്യമിട്ടിരുന്നത്.
20 ശതകോടി ഡോളർ ആസ്തി കണക്കാക്കുന്ന ഈ യൂണിറ്റിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പേരിൽ ഒരു അർദ്ധ സ്വകാര്യ സ്ഥാപനം ഉണ്ടാക്കാനായിരുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയുടെ നിർദ്ദേശം. എന്നാൽ വെള്ളിയാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ ഈ പദ്ധതിയുമായി മുൻപോട്ട് പോകില്ലെന്ന് ഇൻഫാന്റീനോ ഔദ്യോഗികമായി അറിയിച്ചു. "എല്ലാ പക്ഷത്തുനിന്നുമുള്ള അഭിപ്രായങ്ങൾ കേട്ടതിനുശേഷം, എത്രത്തോളം പിന്തുണയുണ്ടെന്ന് പറഞ്ഞാലും ഈ പദ്ധതി സൃഷ്ടിച്ച അഭിപ്രായഭിന്നതകൾ തുടക്കത്തിൽ വിഭാവനം ചെയ്ത ലക്ഷ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് ബോധ്യപ്പെട്ടു," എന്ന് ഫിഫ തലവൻ പറഞ്ഞു.





