തൃശൂർ: കുന്നംകുളത്ത് അനിയന്ത്രിതമായി പാഞ്ഞെത്തിയ സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം രണ്ടായി ഉയർന്നു. 18 വയസ്സുള്ള റിയ ഫാത്തിമ, റോയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 50 വയസ്സുകാരിയായ സ്ത്രീ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികനായ ജോബിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ജോബിയെ കൂടുതൽ ചികിത്സയ്ക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടസമയത്ത് ബസ് അമിതവേഗതയിലായിരുന്നുവെന്ന് സംഭവത്തിൽപ്പെട്ട ഓട്ടോയുടെ ഡ്രൈവർ വെളിപ്പെടുത്തി. കുന്നംകുളത്തുനിന്ന് കുറ്റിപ്പുറം റൂട്ടിലേക്ക് പോവുകയായിരുന്ന തന്റെ വാഹനത്തിലേക്ക് പാഞ്ഞെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നും, വലിയ പരിക്കുകളില്ലാതെ താൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളം പാറേമ്പാടത്തുവെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ അഞ്ചോളം വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.

