മലപ്പുറം: പാണക്കാട്ടുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകർക്കെതിരെ ആക്ഷേപകരമായ പ്രസ്താവനയുമായി ഇൻസ്റ്റഗ്രാം വ്ലോഗർ രംഗത്ത്. അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകരെ മണ്ണിനടിയിൽ തന്നെ ഇട്ട് മൂടുകയായിരുന്നു വേണ്ടതെന്ന നിസാമിന്റെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. മാധ്യമപ്രവർത്തകർ തന്നെ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഇയാളുടെ അധിക്ഷേപം.
മലപ്പുറം പാണക്കാട്-വേങ്ങര പാതയിലേക്ക് കുന്നിൻചെരുവിൽ നിന്നും വലിയ തോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്ന ഭാഗത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ഈ സമയം മാധ്യമപ്രവർത്തകരും പ്രദേശവാസികളും അവിടെയുണ്ടായിരുന്നു. അപകടം കണ്ടതോടെ ആളുകൾ ഇരുവശങ്ങളിലേക്കും ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്ഥലത്തുനിന്ന് ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം കൈരളി ടിവി ക്യാമറാമാൻ ജയേഷിന് നിസ്സാര പരിക്കേറ്റിരുന്നു.





