മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങൾ അടങ്ങുന്നില്ല. പണ്ട് ഹെലികോപ്റ്റർ യാത്രകളെ ഏറ്റവും കൂടുതൽ എതിർത്ത് സംസാരിച്ചിരുന്ന വി.ഡി. സതീശൻ ഭരണത്തലവനായപ്പോൾ മുൻപ് പറഞ്ഞ നിലപാടുകളെല്ലാം തിരുത്തിപ്പറയുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനല്ല, മറിച്ച് സ്വന്തം ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഭാര്യാപിതാവിനെ സന്ദർശിച്ച സംഭവം വിവാദമായപ്പോഴാണ് നിക്ഷേപകരെ കാണാനാണ് പോയതെന്ന രീതിയിൽ മുഖ്യമന്ത്രി ഒരു കഥ ഉണ്ടാക്കിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിൽ പ്രകൃതിദുരന്തങ്ങളും മഴക്കെടുതിയും ഇതാദ്യമായല്ല ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി ഇടപെട്ടിരുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭരണകൂടം യാതൊരു നടപടിയും എടുക്കാതെ നിഷ്ക്രിയരായി ഉറങ്ങുകയായിരുന്നുവെന്നും, അടുത്ത ദിവസം ഉണർന്നെഴുന്നേറ്റ് വന്ന് അർത്ഥമില്ലാത്ത കാര്യങ്ങൾ പറയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി അവകാശപ്പെട്ട ആ നിക്ഷേപകൻ ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ബിനോയ് വിശ്വം, പെരുമാറ്റത്തിൽ അല്പമെങ്കിലും അന്തസ്സ് കാട്ടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.





