കൊച്ചി: ഒളിവിൽ കഴിഞ്ഞുകൊണ്ട് പൊലീസിനെതിരെ വെല്ലുവിളികൾ നടത്തിയ അർജുൻ ആയങ്കിക്ക് പിന്തുണ നൽകിയും, സംസ്ഥാന ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. പൊലീസിനെ പരസ്യമായി ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത അർജുൻ ആയങ്കിയുടെ രീതിയോട് തനിക്ക് ശക്തമായ വിയോജിപ്പാണുള്ളതെന്ന് വ്യക്തമാക്കിയ ആകാശ്, പക്ഷെ എന്തെങ്കിലും തെറ്റ് ചെയ്തെന്ന കാരണത്താൽ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാൻ' നിർദ്ദേശം നൽകാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ രാജ് നിലനിൽക്കുന്ന ഉത്തർപ്രദേശോ ബിഹാറോ അല്ലെന്ന് ഓർമ്മിപ്പിച്ചു. വാക്കിന് മറുപടി തോക്കുകൊണ്ടാണെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലുള്ള ആയുധങ്ങൾ തികയാതെ വരുമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
വ്യാജ കേസിൽ കുടുക്കിയപ്പോഴുണ്ടായ വൈകാരികമായ പ്രതികരണമാകാം അവൻ നടത്തിയതെന്ന് ആകാശ് തില്ലങ്കേരി കുറിച്ചു. ജനാധിപത്യപരമായ വ്യവസ്ഥിതിയിൽ നിയമപരമായും രാഷ്ട്രീയമായും വേണം വിയോജിപ്പുകൾ ഉന്നയിക്കേണ്ടതെന്നും, ഭരണസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടല്ല പ്രതികരിക്കേണ്ടതെന്നും ഒക്കെ പറയുക എളുപ്പമാണ്. അവന്റെ ഈ എടുത്തുചാട്ടത്തെ വിമർശിക്കുമ്പോഴും, അതിലേക്ക് നയിച്ച പൊലീസിന്റെ കള്ളക്കേസിനെ നിസ്സാരമായി കാണുന്നില്ല. ആ വിഷയത്തിൽ അവനോടും അവന്റെ സുഹൃത്തുക്കളോടുമൊപ്പം തന്നെയാണ് എപ്പോഴും നിലകൊള്ളുന്നതെന്നും ആകാശ് ചൂണ്ടിക്കാട്ടി.


